കോട്ടയം ഇരട്ടക്കൊലക്കേസ്: പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം
ദമ്പതിമാരുടെ മകൻ ഗൗതമിൻ്റെ ദൂരുഹ മരണവുമായി ഇരട്ട കൊലപാതകത്തിന് ബന്ധമില്ലെന്നും അന്വേഷണ സംഘം
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി ലക്ഷ്യമിട്ടിരുന്നത് ഗൃഹനാഥനായ വിജയമുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്. ശബ്ദം കേട്ട് ഉണർന്ന ഭാര്യ മീരയെയും പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. തൻ്റെ ജീവിതം തകർത്തതിൻ്റെ പകയാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതി അമിത്തിൻ്റെ മൊഴി. അമിത് തിരുവാതുക്കലിലെ വീട്ടിലേക്ക് പോകുന്നതിന്റെയും കൃത്യം നടത്തി തിരികെ വരുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദമ്പതിമാരുടെ മകൻ ഗൗതമിൻ്റെ ദൂരുഹ മരണവുമായി ഇരട്ട കൊലപാതകത്തിന് ബന്ധമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജീവിതം തകർത്തതിൻ്റെ പകയാണ് കൃത്യം നടത്താൻ കാരണമായത്. ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ല. പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഇവരുടെ ഗർഭം അലസിയതും പ്രതികാരം കൂട്ടി. ഒറ്റക്കായാണ് കൃത്യം നടത്തിയെന്നും പ്രതി സമ്മതിച്ചു. അമിത് ഒറാങ് കൃത്യം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്ക് തോട്ടിൽ ഉപേക്ഷിക്കാൻ പോകുന്ന ദൃശ്യങ്ങൾ മീഡിയവണിനു കിട്ടി. ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്ക് വീട്ടിലേക്ക് പോയ പ്രതി മൂന്നര മണിക്കൂറിന് ശേഷം 12.43 നാണ് തിരികെ പോയത്.