ചില ഓൺലൈൻ മാധ്യമങ്ങളുടെ സമീപനം വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടുന്നുകയറ്റം: എ.എ റഹീം

നടൻ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ മകൻ ചന്തു ക്ഷോഭിച്ചതുമായി ബന്ധപ്പെട്ടാണ് റഹീമിന്റെ പ്രതികരണം

Update: 2026-06-08 15:53 GMT

കോഴിക്കോട്: ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ വിമർശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ റഹീം. പൊതുവിൽ ചില ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നടൻ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ മകൻ ചന്തു മാധ്യമങ്ങളോട് ക്ഷോഭിച്ചതുമായി ബന്ധപ്പെട്ടാണ് റഹീമിന്റെ പ്രതികരണം.

നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓർക്കാൻ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കിൽ, ആ വലിയ നഷ്ടത്തിന്റെ കയ്‌പേറിയ യാഥാർഥ്യത്തിന് നടുവിൽ, അച്ഛന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന അതിവൈകാരിക നിമിഷത്തിൽ പോലും കാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനയേ പ്രതികരിക്കൂ എന്നും റഹീം പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ,

ആ കഠിനയാഥാർത്ഥ്യത്തിന്റെ മുന്നിൽ നിൽക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോർത്തു നോക്കൂ...

നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ?

സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം.....

നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓർക്കാൻ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കിൽ, ആ വലിയ നഷ്ടത്തിന്റെ കയ്പേറിയ യാഥാർത്ഥ്യത്തിന് നടുവിൽ, അച്ഛന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന അതിവൈകാരിക നിമിഷത്തിൽ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനയേ പ്രതികരിക്കൂ...

കയ്യിലൊരു മൊബൈൽ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിക്കാൻ ഇവർക്ക് ആരാണ് അനുവാദം നൽകിയത്?

ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ... അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്. മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാൻ ഈ സന്ദർഭം നാം ഉപയോഗിച്ചേ തീരൂ.

പൊതുവിൽ ചില ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവർ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങൾ—ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബെയ്റ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകൻ കണ്ണുകളായി ഇവർ മാറിയിരിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകൾ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളൻ തമ്പ്നെയിലുകളിട്ട് യൂട്യൂബിൽ വ്യൂസ് വിൽക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.

മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികൾ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബർ ക്രിമിനലിസം സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓൺലൈൻ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആർജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ!

ഏത് ചടങ്ങിലായാലും, ഏത് സന്ദർഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓൺലൈൻ മാധ്യമങ്ങളെ ഓർമ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്!

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News