Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: കേരളത്തിലെ ടൈറ്റാനിക് എന്നറിയപ്പെടുന്ന മലയാളികളുടെ എംവി കൈരളി കപ്പൽ നിഗൂഢതയിൽ അപ്രത്യക്ഷമായിട്ട് 46 വർഷങ്ങൾ പിന്നിട്ടു. 1979 ജൂൺ 30ന് ഗോവയിൽ നിന്ന് 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്റ്റോക്കിലേക്ക് പുറപ്പെട്ട സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ ഇന്ന് മലയാളികളുടെ ഓർമയിൽ വസിക്കുന്നു. 51 പേരാണ് പുറപ്പെടുന്ന സമയത്ത് കപ്പലിലുണ്ടായിരുന്നത്. എംവി ഓസ്കാർസോർഡ് എന്ന് പേരുണ്ടായിരുന്ന കപ്പൽ കേരള ഷിപ്പിംഗ് കോർപറേഷൻ വാങ്ങി എംവി കൈരളി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
യാത്ര പുറപ്പെട്ട് ആദ്യ മൂന്ന് ദിവസങ്ങളിൽ കപ്പലിൽ നിന്ന് കൃത്യമായി സന്ദേശങ്ങൾ ലഭിച്ചിരുന്നു. കപ്പലിന്റെ റേഡിയോ നിശബ്ദമായതായി ലോകമറിഞ്ഞത് ജൂലൈ 11നാണ്. ഇന്ധനം നിറയ്ക്കുന്നതിനായി ജൂലൈ 8ന് വടക്കുകിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ എത്തേണ്ടതായിരുന്ന കൈരളി ജൂലൈ 11 ആയിട്ടും ജിബൂട്ടിയിൽ എത്തിയിട്ടില്ലെന്ന് ഷിപ്പിംഗ് ഏജന്റ് അറിയിച്ചു. കപ്പൽ പാതയിൽ നാവിക വിമാനങ്ങൾ ദിവസങ്ങളോളം വട്ടമിട്ടു പറന്നെങ്കിലും ഫലമുണ്ടായില്ല. കപ്പൽ അപ്രത്യക്ഷമാകുന്ന സമയത്ത് കാലാവസ്ഥ ശാന്തമായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് കപ്പലിൽ ഇരുമ്പയിര് പ്രത്യേക രീതിയിൽ സൂക്ഷിച്ചിരുന്നതിനാൽ ഇരുമ്പയിര് മറ്റൊരു വശത്തേക്ക് നീങ്ങി കപ്പൽ മറിഞ്ഞു വീഴാനുള്ള സാധ്യത ഇല്ലായിരുന്നുവെന്ന് വിദഗ്‌ധരും പറയുന്നു.
വലിയ കപ്പലായതിനാൽ ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനുള്ള സാധ്യത കുറവാണ്. കടൽത്തീരത്ത് പൊങ്ങിക്കിടക്കുന്ന ചരക്കുകളോ എണ്ണയോ കണ്ടെത്തിയുമില്ല. സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപണമുണ്ടായിരുന്നു. കപ്പൽ തട്ടിക്കൊണ്ടുപോയി അതിൻ്റെ ആകൃതി മാറ്റാനോ പൊളിച്ചുമാറ്റാനോ വിൽക്കാനോ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ ഏതെങ്കിലും അപകടത്തിനോ കൊലപാതകത്തിനോ പിന്നിലെ കാരണം ലോകത്തെ ബോധ്യപ്പെടുത്താൻ കുറഞ്ഞത് ഒരു തെളിവെങ്കിലും അവശേഷിക്കേണ്ടതുണ്ട്. പക്ഷേ ഒരു തെളിവും അവശേഷിപ്പിക്കാതെ എംവി കൈരളി കടലിൽ അപ്രത്യക്ഷമായി. എങ്ങോട്ട്?