100 രൂപ കൈക്കൂലി കേസ്; 39 വർഷങ്ങൾക്ക് ശേഷം സർക്കാർ ഉദ്യോഗസ്ഥനെ കുറ്റമുക്തനാക്കി കോടതി

39 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവസ്തി വെറും 100 രൂപ കൈക്കൂലി കേസിൽ കുറ്റവിമുക്തനായി.

Update: 2025-11-22 17:25 GMT

റായ്പൂർ: നീതി വൈകിയേക്കാം, പക്ഷേ അത് ഒരിക്കലും നിഷേധിക്കപ്പെടില്ല എന്ന തത്വം അടിവരയിടുന്ന ഒരു സുപ്രധാന വിധി ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ചു. 39 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവസ്തി വെറും 100 രൂപ കൈക്കൂലി കേസിൽ കുറ്റവിമുക്തനായി.

2004ൽ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഒരു കീഴ്‌ക്കോടതി അദ്ദേഹത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ വിധി പൂർണമായും റദ്ദാക്കി. 1986ൽ ആണ് കേസിനാസ്പദമായ സംഭവം. അശോക് കുമാർ വർമ എന്ന ഒരാളിൽ നിന്ന് ജഗേശ്വർ പ്രസാദ് 100 രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു ആരോപണം.

Advertising
Advertising

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ലോകായുക്ത ഫിനോൾഫ്തലിൻ പൂശിയ കറൻസി നോട്ടുകൾ ഉപയോഗിച്ച് ഒരു കെണി സംഘടിപ്പിച്ചു. ജഗേശ്വർ പ്രസാദ് നോട്ടുകളുമായി പിടിക്കപ്പെട്ടെങ്കിലും കേസിലെ ഗുരുതരമായ വിടവുകൾ ഹൈക്കോടതി കണ്ടെത്തി. കൈക്കൂലി നൽകിയതിന്റെ ആവശ്യം വിശദീകരിക്കാനോ, സാക്ഷികളെ ഹാജരാക്കാനോ, പിടിച്ചെടുത്ത കൈക്കൂലി ഒരു 100 രൂപ നോട്ടാണോ അതോ രണ്ട് 50 രൂപ നോട്ടാണോ എന്ന് പോലും തെളിയിക്കാനായില്ല.

ആരോപണവിധേയമായ സംഭവം നടന്ന സമയത്ത് ബില്ലുകൾ പാസാക്കാൻ തനിക്ക് അധികാരമില്ലെന്നും ഒരു മാസത്തിനുശേഷം മാത്രമാണ് അത്തരം അധികാരങ്ങൾ നേടിയതെന്നുമുള്ള കാര്യം ജഗേശ്വർ പ്രസാദിന്റെ നിരപരാധിത്വം തെളിയിക്കുന്നതിൽ നിർണായകമായി. നിരവധി സുപ്രിം കോടതി വിധികൾ ഉദ്ധരിച്ച് ശിക്ഷാവിധി നിലനിൽക്കില്ലെന്ന് ജഡ്ജി വിധിച്ചു. നാല് പതിറ്റാണ്ടോളം നീണ്ട വിചാരണയുടെ പോരായ്മകളെയും നീതിയുടെ സ്ഥിരതയെയും എടുത്തുകാണിക്കുന്ന അപൂർവ കേസായ ജഗേശ്വർ പ്രസാദ് അവസ്തി ഇപ്പോൾ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാണെന്ന് തെളിഞ്ഞു.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News