പാകിസ്താൻ സർക്കാരും സൈന്യവും ഭീകരതക്ക് പാലൂട്ടുന്നു, ഓപറേഷൻ സിന്ദൂർ കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനം: പ്രധാനമന്ത്രി
'ഇന്ത്യയുടെ ഇങ്ങനെ ഒരു തിരിച്ചടി തീവ്രവാദികൾ പ്രതീക്ഷിച്ചില്ല. തീവ്രവാദികളുടെ മണ്ണിൽ തന്നെ മറുപടി നൽകി'
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരസൈനികരെയും ഏജൻസികളെയും അഭിനന്ദിച്ചു. സേനയിലെ പോരാട്ട വീര്യം ഉജ്ജ്വലം. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക് സമർപ്പിക്കുന്നു. പാകിസ്താൻ സർക്കാരും സൈന്യവും ഭീകരതക്ക് പാലൂട്ടുന്നു ഓപറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് കൂട്ടക്കൊല നടത്തിയത് തീവ്രവാദത്തിൻ്റെ പൈശാചിക മുഖം. ഈ ആക്രമണം തന്നെയും വ്യക്തിപരമായി ഏറെ ദുഃഖിപ്പിച്ചു. ഇന്ത്യയുടെ ശക്തി വെളിപ്പെട്ടു. സൈന്യം കഠിനമായി പ്രയത്നിച്ചു. സേനക്ക് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരത. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി. തീവ്രവാദത്തെ തുടച്ച് നീക്കാൻ ഇന്ത്യൻ സർക്കാർ സൈന്യത്തിന് പരമാധികാരം നൽകി, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകൾ തകർത്തു. ഇന്ത്യയുടെ ഇങ്ങനെ ഒരു തിരിച്ചടി തീവ്രവാദികൾ പ്രതീക്ഷിച്ചില്ല. തീവ്രവാദികളുടെ മണ്ണിൽ തന്നെ മറുപടി നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്നറിഞ്ഞു. ബഹാവൽപൂരും മുറിഡ്കെയും ലോക ഭീകരരുടെ സർവകലാശാലയാണ്. ഭീകരരുടെ കേന്ദ്രത്തിൽ കയറി ഇന്ത്യ മറുപടി നൽകി. പാകിസ്താൻ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ മറയാക്കി ആക്രമണം അഴിച്ചു വിട്ടു. പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും ആകാശത്ത് വെച്ച് തന്നെ തകർത്തു.പാകിസ്താന്റെ 'യഥാര്‍ഥ' മുഖം വെളിപ്പെട്ടു. നൂറിലധികം ഭീകരരെ വക വരുത്തി. നീതി നടപ്പായി.
അടിയേറ്റപ്പോൾ വെടിനിർത്തലിന് പാകിസ്താൻ അപേക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള തീവ്രവാദ ബന്ധമുള്ള കേന്ദ്രങ്ങൾ ആണ് ഇന്ത്യ തകർത്തത്. പാകിസ്താൻ എയർബേയ്സുകൾ ഇന്ത്യ തകർത്തു. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ആണവബ്ലാക്ക്മെയില്‍ അംഗീകരിക്കില്ല. ഈ യുഗം യുദ്ധത്തിന്റേതല്ല. ഈ യുഗം തീവ്രവാദത്തിന്റെയുമല്ല.പാകിസ്താൻ പിന്തുണക്കുന്ന ഭീകരവാദികൾക്കെതിരെയുള്ള പ്രഹരം തുടരും. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിയിച്ചു.