വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മുർഷിദാബാദിൽ രണ്ടുപേർ കൊല്ലപ്പെട്ടു

സംഘർഷവുമായി ബന്ധപ്പെട്ട് 110 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Update: 2025-04-12 12:14 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. രണ്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം. പിതാവും മകനുമാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 110 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്. സംഘർഷമുണ്ടായ മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷം നിയന്ത്രണവിധേയമാണെന്നും സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനർജി കലാപകാരികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംഘർഷത്തിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടെന്നും എൻഐഎ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവർ തന്നെയാണോ സംഘർഷമുണ്ടാക്കിയത് അല്ലെങ്കിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News