ബംഗാളിലെ വഖഫ് പ്രതിഷേധം: 150 പേർ അറസ്റ്റിൽ, മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു
വഖഫ് പ്രതിഷേധങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയിച്ച് ബംഗാൾ ബിജെപി
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി.
പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പ്രതിഷേധങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയിച്ചു. മേഖലയിൽ അഫ്സ്പ ഏർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ബിജെപി എംപി ജ്യോതിർ മോയ് സിങ്ങാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.
വഖഫ് നിയമത്തിനെതിരെ ത്രിപുരയിലെ പ്രതിഷേധത്തിലും സംഘര്‍ഷം. സംഘര്‍ഷത്തില്‍ 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടുപേർ സംഘർഷത്തിലും ഒരാൾ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്. എന്നാല്‍ സംഘർഷം നിയന്ത്രണവിധേയമാണെന്നും സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.