ഓപറേഷന്‍ സിന്ദൂര്‍: ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ പത്തു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
സഹോദരിയും ഭാര്യാ സഹോദരനും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ സെയ്ദ് മസൂദ് അസ്ഹറിന്‍റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. മസൂദ് അസറിന്റെ സഹോദരിയും ഭാര്യാ സഹോദരനും ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി നടന്നത്.
ഇന്ത്യയുടെ ഹൃദയത്തെ മുറിവേൽപ്പിച്ച പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാംനാൾ അതിശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. ഇന്ന് പുലർച്ചെ 1.05 ഓടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. 70 ഭീകരർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ലഷ്‌കറെ ത്വയ്ബ തൊയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങൾ തകർത്തുവെന്നും പാകിസ്താനിലെ ഭീകരവാദികൾക്ക് ശക്തമായി മറുപടി നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മെയ് ഏഴിന് പുലര്‍ച്ചെ 1.05 നും 1.30 നും ഇടയിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. 'ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്. ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നൽകിയത്. ജയ്ഷെ മുഹമ്മദിന്റെ താവളം തകർത്തു..'കേണൽ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതെന്ന് വിങ്ങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു. 'ഒമ്പത് തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിടുകയും അത് നശിപ്പിക്കുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ഏതെങ്കിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുമാണ് ഈ സ്ഥലങ്ങൾ തെരഞ്ഞെടുത്തത്'.. വ്യോമിക സിംഗ് വിശദീകരിച്ചു
മൂന്ന് സേനകളും സംയുക്തമായാണ് 'ഓപറേഷൻ സിന്ദൂറിനുള്ള' നീക്കങ്ങൾ നടത്തിയത്. 1.51ന് നീതി നടപ്പിക്കിയെന്ന സൈന്യത്തിന്‍റെ ട്വീറ്റോടെയാണ് തിരിച്ചടിയുണ്ടായത് പുറത്തറിയുന്നത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിദ്കെ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്.