Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: മഹാരാഷ്ട്രയിൽ പള്ളിയിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്ത സംഭവത്തിലും അവയുടെ ലൈസൻസ് റദ്ദാക്കിയതും ചോദ്യം ചെയ്ത് അഞ്ച് പള്ളികൾ സമർപ്പിച്ച ഹർജിയിൽ 2025 ജൂലൈ 2 ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോടും മുംബൈ പൊലീസിനോടും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും (എംപിസിബി) വിശദീകരണം തേടി.
മുംബൈയിലുടനീളമുള്ള നിരവധി മസ്ജിദുകൾ, ദർഗകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇത്തിഹാദ് എ തറക്വി മദീന ജുമാ മസ്ജിദാണ് ഹർജി സമർപ്പിച്ചത്. പൊലീസ് സ്വീകരിച്ച നടപടികൾ ഏകപക്ഷീമാണെന്നും മുസ്‌ലിം സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ലക്ഷ്യം വയ്ക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു.
ജസ്റ്റിസ് രവീന്ദ്ര വി.ഗുഗെ, ജസ്റ്റിസ് എം.എം സത്യെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അധികാരികൾക്ക് നോട്ടീസ് അയക്കുകയും 2025 ജൂലൈ 9 നകം മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. ഈ പൊലീസ് നടപടികൾ 2025 ഏപ്രിലിൽ ആരംഭിച്ചതാണെന്നും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ രീതിയിലാണ് അവ നടപ്പിലാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2000-ലെ ശബ്ദ മലിനീകരണ നിയമങ്ങൾ പ്രകാരം വിവിധ മുസ്‌ലിം ആരാധനാലയങ്ങൾക്ക് നോട്ടീസ് അയച്ചെങ്കിലും ആരോപിക്കപ്പെട്ട ലംഘനങ്ങൾ എപ്പോൾ, എങ്ങനെ സംഭവിച്ചു എന്നതിന്റെ ശരിയായ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല.