ചുമതലകൾ ഏൽപ്പിക്കുന്നതിൽ വിവേചനം; ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിലെ 10 ദലിത് പ്രൊഫസർമാർ രാജിവെച്ചു
അധിക ചുമതലകൾ നൽകുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് രാജി.
ബംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിലെ 10 ദലിത് പ്രൊഫസർമാർ രാജിവെച്ചു. ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.
അക്കാദമിക് രംഗത്തെ ചുമതലകൾക്ക് പുറമെ ഭരണപരമായ ഉത്തരവാദിത്തങ്ങളും നേരത്തെ നൽകിയിരുന്നു. ഭരണപരമായ ചൂമതലകൾ നിർവഹിക്കുന്നതിലൂടെ ലഭിച്ചിരുന്ന ആർജിത അവധികൾ പുതിയ ചുമതലകൾ നൽകിയതിലൂടെ നിഷേധിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.
ഇൻ ചാർജ് എന്ന പേരിലാണ് അധിക ചുമതലകൾ നൽകുന്നത്. ഇതുവഴി തങ്ങൾക്ക് അനുവദിക്കപ്പെട്ട ആർജിത അവധികൾ നിഷേധിക്കാനാണ് ശ്രമമെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്തിൽ ദലിത് പ്രൊഫസർമാർ പറഞ്ഞു. തങ്ങളുടെ പരാതികൾ നിരവധി തവണ സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ തയ്യാറായില്ലെന്നും അതുകൊണ്ട് എല്ലാ ചുമതലകളും രാജിവെക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്.
അംബേദ്ക്കർ റിസർച്ച് സെന്റർ ഡയറക്ടർ പ്രൊഫ. സി.സോമശേഖർ, സ്റ്റുഡന്റ് വെൽഫെയർ വിഭാഗം ഡയറക്ടർ പി.സി നാഗേഷ്, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ബി.എൽ മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്.