ഓപ്പറേഷൻ സിന്ദൂര്‍: 'ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങൾ'; തിരിച്ചടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് സേന
സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യൻ നീക്കങ്ങൾ വിശദീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 'ഓപറേഷന്‍ സിന്ദൂര്‍' തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സേന. കേണൽ സോഫിയ ഖുറേഷി, വിങ്ങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് ഇന്ത്യയുടെ 'ഓപറേഷൻ സിന്ദൂർ' തിരിച്ചടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. സാറ്റലൈറ്റ് മാപ്പിങ്ങിലൂടെയും ദൃശ്യങ്ങളുടെ പുറത്തുവിട്ടാണ് ഇന്ത്യൻ നീക്കങ്ങൾ വിശദീകരിച്ചത്.
മെയ് ഏഴിന് പുലര്‍ച്ചെ 1.05 നും 1.30 നും ഇടയിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. 'ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്. ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നൽകിയത്.ജൈഷെ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകർത്തു..'കേണൽ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതെന്ന് വിങ്ങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു. 'ഒമ്പത് തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിടുകയും അത് നശിപ്പിക്കുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ഏതെങ്കിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുമാണ് ഈ സ്ഥലങ്ങൾ തെരഞ്ഞെടുത്തത്'.. വ്യോമിക സിംഗ് വിശദീകരിച്ചു
അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.'ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിത്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് വളർത്തുകയാണ് പാകിസ്താന്‍റെ ലക്ഷ്യമെന്നും മിസ്രി പറഞ്ഞു.
'ഭീകരവാദികളുടെ താവളം ലക്ഷ്യമിട്ടാണ് ഇന്ത്യൻ മണ്ണിൽ നിന്ന് ആക്രമണം നടത്തിയത്.ഭീകരവാദികൾക്ക് സാമ്പത്തികമായും മറ്റും സഹായം നൽകുന്നവർക്കും മറുപടി നൽകും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.പഹൽഗാംഭീകരക്രമണത്തിൽ പാക് ബന്ധം വ്യക്തമായി.ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറി. പഹൽഗാം ആക്രമത്തെ കുറിച്ച് ഒരു വാർത്താക്കുറിപ്പ് മാത്രമാണ് പാകിസ്താൻ പുറത്തിറക്കിയത്..'വിദേശകാര്യ സെക്രട്ടറി പറഞ്ഞു.