സുരക്ഷാ സൈറൺ മുഴങ്ങി: സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു
വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള ആദ്യ സൈറൺ മുഴങ്ങിയത്
ന്യൂ ഡൽഹി: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യത്ത് മോക് ഡ്രിൽ നടന്നു. രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തിൽ അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്.
എയർ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറൻ മുഴങ്ങി. 90 സെക്കൻഡ് ദൈർഘ്യമുള്ള സയറൻ ലഭിച്ചതോടെ 14 ജില്ലകളും മോക് ഡ്രിൽ ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി.
ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളിൽ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങൾ സൃഷ്ടിച്ചായിരുന്നു മോക് ഡ്രിൽ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ സൈറൺ മുഴങ്ങിയത് ആരും കേൾക്കാത്തത് ആശയകുഴപ്പം ഉണ്ടാക്കി. സുരക്ഷിത സൈറൺ മുഴങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനം എങ്ങനെ വേണമെന്ന മോക്ഡ്രിൽ നടന്നില്ല.