Writer - razinabdulazeez
razinab@321
ദുബൈ: വിദേശ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ യുഎഇയുടെ കുതിപ്പ്. 2025ൽ രാജ്യത്തിന്റെ വിദേശവ്യാപാരം അഞ്ചു ലക്ഷം കോടി ദിർഹം പിന്നിട്ടു. സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
വിദേശ രാഷ്ട്രങ്ങളുമായുള്ള വ്യാപാരത്തിൽ നാലു വർഷത്തിനിടെ 49 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2021 ൽ 3.5 ലക്ഷം കോടിയായിരുന്ന വ്യാപാരമാണ് 2024ൽ 5.23 ലക്ഷം കോടിയിലെത്തിയത്. 492.3 ബില്യണാണ് ട്രേഡ് സർപ്ലസ്. ആഗോള വ്യാപാരത്തെ കുറിച്ചുള്ള ലോകവ്യാപാര സംഘടനയുടെ വേൾഡ് ട്രേഡ് ഔട്ലുക്ക് ആന്റ് സ്റ്റാറ്റിക്സ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ആഗോള സമ്പദ് രംഗം വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎഇക്ക് മികച്ച വളർച്ച നേടാനായി എന്ന് റിപ്പോർട്ടിൽ പറയുന്നു. 650 ബില്യൺ ഡോളർ മൂല്യം വരുന്ന സർവീസ് കയറ്റുമതിയാണ് മേഖലയിൽ രാജ്യത്തിന് കരുത്തായത്. 2.2 ലക്ഷം കോടിയാണ് ചരക്കു കയറ്റുമതി. മുൻവർഷത്തേക്കാൾ ആറു ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടായത്.
ഡിജിറ്റൽ സേവന മേഖലയിൽ മാത്രം 345 ബില്യൺ ദിർഹത്തിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. സേവന മേഖലയിലെ കയറ്റുമതിയിൽ ലോക റാങ്കിങ്ങിൽ പതിമൂന്നാമതാണ് അറബ് രാഷ്ട്രം. പശ്ചിമേഷ്യയുടെ ആകെ ചരക്കു കയറ്റുമതിയുടെ 41 ശതമാനവും യുഎഇയിൽ നിന്നാണ്.