720 കോടി രൂപ നിക്ഷേപകരിലേക്ക്; ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ
85% ലാഭവിഹിതവും നിക്ഷേപകർക്കെന്ന് പ്രഖ്യാപനം
അബൂദബി: നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഓഹരികൾ പൊതുജനങ്ങൾക്ക് കൈമാറിയതിന് ശേഷമുള്ള ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്.
84.4 ദശലക്ഷം ഡോളർ അഥവാ 720.8 കോടി രൂപയാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുക. മൂന്ന് ഫിൽസ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. നേരത്തേ 75 ശതമാനം നൽകാനാണ് തീരുമാനിച്ചിരുന്നത്. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയിൽ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയതെന്ന് വാർഷികയോഗം വിലയിരുത്തി. നിലവിലെ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.