Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ സ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. റിയാദിലെ പത്ത് ലക്ഷത്തിലേറെ വരുന്ന സ്ഥാപനങ്ങളിൽ രണ്ടര ലക്ഷത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകളുടേതാണ്. മക്കയിലും ലക്ഷത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകൾ നടത്തുന്നുണ്ട്. ഭരണകൂടത്തിന് കീഴിലെ സ്റ്റാർട്ടപ്പുകളും ഇതിൽ പെടും.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അതോറിറ്റിയായ മുൻഷആത് പുറത്തുവിട്ടതാണ് കണക്കുകൾ. ഇതു പ്രകാരം, 2024 അവസാനത്തോടെ വനിതകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റിയാദ് ഒന്നാം സ്ഥാനത്തെത്തി. റിയാദിൽ 2,66,211 വനിതാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പ്രദേശത്തെ മൊത്തം സ്ഥാപനങ്ങളുടെ 39.8 ശതമാനമാണ്. മക്ക പ്രദേശത്ത് 1,16,403 വനിതാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വനിതാ സംരംഭകർക്കായി സൗദി ഭരണകൂടം നൽകുന്ന പ്രോത്സാഹനത്തിന്റെ പ്രതിഫനമാണിതെന്ന് മുൻഷആത് ചൂണ്ടിക്കാട്ടി. നേരത്തെ സൗദിയിലെ സാധാരണ രീതിയനുസരിച്ച് ഒരു കുടുംബത്തിൽ തന്നെ പലർക്കും സ്ഥാപനങ്ങളുണ്ടാകും. അതിലൊന്ന് വനിതകളുടെ പേരിലാകും. എന്നാൽ ഇതിൽ നിന്നും മാറി ഭരണകൂട പിന്തുണയോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനായെന്ന് അതോറിറ്റിയുടെ കണക്ക് ചൂണ്ടിക്കാട്ടുന്നു. സൗദി സാമ്പത്തിക പരിവർത്തന പദ്ധതിയുടെ ഭാഗമാണിത്. വനിതകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുയാണ് ലക്ഷ്യം. കിഴക്കൻ പ്രവിശ്യയിൽ എഴുപതിനായിരത്തിനടുത്തും അസീർ പ്രദേശത്ത് മുപ്പത്തി ആറായിരത്തിലേറെയും സ്ഥാപനങ്ങൾ വനിതകൾക്കുണ്ട്. മദീനയിലും ഖസീമിലും മുപ്പതിനായിരത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകളുടേതാണ്.