മസാജ് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; ജിദ്ദയിൽ നാല് പ്രവാസികൾ അറസ്റ്റിൽ
അറസ്റ്റ് ധാർമികത ലംഘനം നടത്തിയതിന്
ജിദ്ദ: ജിദ്ദയിൽ മസാജ് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. നിയമലംഘനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. ധാർമികത ലംഘനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റ്. ജിദ്ദ പൊലീസ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ഹ്യൂമൻ ട്രാഫിക്കിംഗുമായി ഏകോപിച്ചാണ് റെയ്ഡ്.
വിശ്രമ, ശരീര സംരക്ഷണ മസാജ് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു ധാർമികതയ്ക്കും സാമൂഹിക മൂല്യങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാണ് ഇവർക്കെതിരെയുള്ള കേസ്. സ്ഥാപനത്തിൽ നിയമവിരുദ്ധമായ വിവിധ പ്രവർത്തനങ്ങൾ നടന്നിരുന്നതായും അതിനായി സൗകര്യങ്ങൾ ദുരുപയോഗം ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതു മാന്യതയ്ക്ക് വിപരീതമായി നടക്കുന്ന ഈ തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജിദ്ദ പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃതമായ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കരുതെന്നും നിയമം കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.