ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി
172 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്
മക്ക: ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. 172 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ ജിദ്ദയിലെത്തിയ തീർഥാടകർ ഇന്ത്യൻ സമയം രാവിലെ പത്തു മണിയോടെയാണ് മക്കയിലെത്തിയത്.
77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകരാണ് ആദ്യ വിമാനത്തിൽ എത്തിയത്. കോഴിക്കോട്ടുനിന്ന് പുലർച്ചെ ഒന്നേ പത്തിന് പുറപ്പെട്ട വിമാനം, ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിക്ക് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി ഹജ്ജ് സർവീസ് കമ്പനികളാണ് തീർഥാടകരെ മക്കയിൽ എത്തിച്ചത്. മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ സംഘടനകളും തീർഥാടകരെ സ്വീകരിച്ചു.
രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30-ന് പുറപ്പെട്ട്, സൗദി സമയം രാത്രി എട്ട് മണിക്ക് ജിദ്ദയിലെത്തും. 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്. മറ്റന്നാൾ മുതൽ കണ്ണൂരിൽ നിന്നും, ഈമാസം 16 മുതൽ കൊച്ചിയിൽ നിന്നും തീർഥാടകരുടെ യാത്ര തുടങ്ങും. മദീന സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ ഹജ്ജ് തീർഥാടകർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ വരവ് നാളെ മുതലാണ് ആരംഭിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹജ്ജ് തീർഥാടകരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം.