മദീന ബസ്സപകടം: 46 പേരെ ഖബറടക്കി
45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്
മദീന: മദീന ബസ്സപകടത്തിൽ മരിച്ച 46 പേരുടെ ഖബറടക്കം മദീനയിൽ പൂർത്തിയായി. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്. മദീന പ്രവാചക പള്ളിയിലെ നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീനടക്കം കുടുംബത്തിലെ 18 പേരും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 25കാരനായ അബ്ദുൽ ശുഐബ് മുഹമ്മദാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബദ്‌റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.