മികച്ച റോഡുകളുള്ള രാജ്യങ്ങളിൽ ഒമാൻ എട്ടാമത്; അറബ് മേഖലയിൽ രണ്ടാം സ്ഥാനം
2024ലെ WEFന്റെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിലാണ് സുൽത്താനേറ്റിന്റെ നേട്ടം
ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. റോഡ് ക്വാളിറ്റി ഇൻഡെക്‌സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഒമാൻ. 2024 ലെ WEF ന്റെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിലാണ് സുൽത്താനേറ്റിന്റെ നേട്ടം. രാജ്യത്തുടനീളം സുരക്ഷിതവും കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗതം ഉറപ്പാക്കിക്കൊണ്ട്, ആധുനിക റോഡ്, അടിസ്ഥാന സൗകര്യങ്ങളിൽ ഒമാന്റെ തുടർച്ചയായ നിക്ഷേപത്തെയാണ് ഉയർന്ന റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നത്. നന്നായി പരിപാലിക്കപ്പെടുന്ന ഹൈവേകളും നൂതന റോഡ് ശൃംഖലകളും ഉള്ളതിനാൽ, മേഖലയിലെ റോഡ് ഗുണനിലവാരത്തിൽ ഒമാൻ വേറിട്ടുനിൽക്കുന്നു.
ഏറ്റവും മികച്ച റോഡുകളുള്ള രാജ്യം നിർണയിക്കുന്നതിന്, ഒരു ക്യു.ആർ.ഐ അല്ലെങ്കിൽ റോഡ്‌സ് ക്വാളിറ്റി ഇൻഡക്‌സ് സ്‌കോർ നൽകിയിട്ടുണ്ട്. 144 രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലും ലോകമെമ്പാടുമുള്ള റോഡുകളെ ക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമവാക്കിയാണ് ക്യു.ആർ.ഐ റേറ്റിങ് നിർണയിച്ചത്. 2024 ജൂണിലെ റോഡ് ഗുണനിലവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 6.45 എന്ന ക്യു.ആർ.ഐ സ്‌കോറോടെ സിംഗപ്പൂർ ആണ് പട്ടികയിൽ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ സ്വിറ്റ്‌സർലൻഡ് , നെതർലാൻഡ്സ് , ഹോങ്കോങ് , പോർച്ചുഗൽ , ജപ്പാൻ , ഫ്രാൻസ് എന്നിവക്ക് ശേഷം ഒമാനാണ്. തൊട്ട് പിന്നാലെ യുഎഇയുമുണ്ട്.