'ദി ഹണ്ട്രഡ്' ഫ്രാൻഞ്ചൈസിയിൽ ഓഹരി സ്വന്തമാക്കി ജൂഡ് ബെല്ലിങ്ങ്ഹാം
ബിർമിങ്ഹാം: 'ദി ഹണ്ട്രഡ്' ഫ്രാൻഞ്ചൈസിയായ ബ്രിമിങ്ഹാം ഫീനിക്സിൽ ഓഹരി സ്വന്തമാക്കി റയൽ മാഡ്രിഡ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാം. ഏകദേശം പത്ത് കോടിയുടെ നിക്ഷേപമാണ് ബെല്ലിങ്ങ്ഹാം നടത്തിയിരിക്കുന്നത്. ബിർമിങ്ഹാം ഫീനിക്‌സും ബില്ലിങ്‌ഹാമും ചേർന്നാണ് ബുധനാഴ്ച ഈ വാർത്ത ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഈ നഗരത്തോട് (ബിർമിങ്ഹാം) എനിക്ക് കടപ്പാടുള്ളതുപോലെയാണ് തോന്നിയത്, ഇതാണ് അതിനുള്ള മികച്ച് രീതി' എന്ന് പ്രഖ്യാപനത്തിന് പിന്നാലെ പുറത്ത് വന്നു വിഡിയോയിൽ ഇംഗ്ലീഷ് താരം പറഞ്ഞു.
ബിർമിങ്ഹാമിലെ സ്റ്റോർബ്രിഡ്ജിൽ ജനിച്ചുവളർന്ന ബെല്ലിങ്ങ്ഹാം ഈ ഫ്രാഞ്ചൈസിയുടെ 1.2 ശതമാനം ഓഹരിയാണ് സ്വന്തമാക്കുന്നത്. അതേസമയം, 50.4 ശതമാനം ഓഹരികളോടെ വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് തന്നെയായിരിക്കും ടീമിന്റെ പൂർണ നിയന്ത്രണം. ശേഷിക്കുന്ന 48.4 ശതമാനം ഓഹരികൾ ബിർമിങ്ഹാം സിറ്റി ഉടമകളായ നൈറ്റ്‌ഹെഡ് ക്യാപിറ്റൽ മാനേജ്‌മെന്റിനായിരിക്കും. എൻഎഫ്എൽ ഇതിഹാസം ടോം ബ്രാഡി ഈ കമ്പനിയിലെ ഒരു മൈനർ ഇൻവെസ്റ്ററാണ്.
ഈ വർഷം ജൂലൈ 21നാണ് 'ദി ഹണ്ട്രഡ്' ലീഗ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, എംഐ ലണ്ടൻ, സൺറൈസേഴ്‌സ് ലീഡ്സ് തുടങ്ങിയ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. അതെ സമയം ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥരമായ ജിഎംആർ ഗ്രൂപ്പ് സൗത്തേൺ ബ്രേവ് ഫ്രാൻഞ്ചൈസിയിൽ നിക്ഷേപകരാണ്.