തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം; വി. ഡി സതീശൻ
യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും സതീശൻ പറഞ്ഞു
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല എന്നതാണ് സമീപനം. യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും സതീശൻ പറഞ്ഞു.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമം. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികൾ നടക്കുന്നു. സ്ഥാനാർഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു. വിചിത്രമായ നടപടികളാണ് നടക്കുന്നത്. ബിജെപിയുടെ ഫാസിസത്തിൽ നിന്നും സിപിഎമ്മും വ്യത്യസ്തമല്ല. സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുന്നു.
നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണം. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫിനെ സംബന്ധിച്ച് ഇത്തവണ പ്രശ്നങ്ങളില്ല. സാധാരണ ഉണ്ടാകുന്നതിനേക്കാൾ വിമതശല്യം കുറഞ്ഞ തെരഞ്ഞെടുപ്പ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിപിഎമ്മിനെ വിമതശല്യം. പാലക്കാട് അട്ടപ്പാടിയിൽ നേതാക്കൾ പരസ്പരം കൊലപാതക ഭീഷണി ഉയർത്തുന്നു. യുഡിഎഫിൽ വിമതയിലുള്ള സ്ഥലങ്ങളിൽ നാളെയാകുമ്പോൾ അവരൊക്കെ പിന്മാറും. പലരും വൈകാരികമായി നോമിനേഷൻ കൊടുത്തതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.