പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇരുവരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഉച്ചഭക്ഷണത്തിനായി താമസസ്ഥലത്തേക്ക് പോയെങ്കിലും പിന്നീട് തിരികെ ജോലിക്കെത്തിയില്ല.
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ബുദ്ധിറാം സിങ് ഭാര്യ സുമതി സിങ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇരുവരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഉച്ചഭക്ഷണത്തിനായി താമസസ്ഥലത്തേക്ക് പോയെങ്കിലും പിന്നീട് തിരികെ ജോലിക്കെത്തിയില്ല. ഇതോടെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് താമസമുറിക്കുള്ളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ദമ്പതികളുടെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും സാഹചര്യങ്ങളുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് തെളിവുകളും ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.