കോഴിക്കോട് 40കാരിയുടെ മരണം ചികിത്സപ്പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
സംഭവത്തിൽ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം അത്തോളി പൊലീസിലും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.
കോഴിക്കോട്: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ 40കാരിയുടെ മരണത്തിൽ ചികിത്സപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് ഉള്ള്യേരി കക്കട്ടിൽ സ്വദേശി ബിജുവിന്റെ ഭാര്യ ബസിനിയാണ് മരിച്ചത്.
പിത്താശയ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബസിനിയുടെ ആരോഗ്യനില പിന്നീട് ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം അത്തോളി പൊലീസിലും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. ചികിത്സാ രേഖകൾ പരിശോധിച്ച് സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
പരാതി ലഭിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.