നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശി ജംഷിദ് കസ്റ്റംസ് പിടിയിൽ
ഇതിന് പുറമെ 100 ഗ്രാം വീതം തൂക്കമുള്ള രണ്ട് സ്വർണച്ചങ്ങലകളും കൈവശം ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു.
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജംഷിദ് എന്നയാളാണ് അബുദാബിയിൽ നിന്ന് എത്തിയ ശേഷം പരിശോധനയ്ക്കിടെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 1,246 ഗ്രാം സ്വർണം കുഴമ്പ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പുറമെ 100 ഗ്രാം വീതം തൂക്കമുള്ള രണ്ട് സ്വർണച്ചങ്ങലകളും കൈവശം ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു.
സ്വർണം കൈവശം വച്ചതുമായി ബന്ധപ്പെട്ട രേഖകളോ നിയമാനുസൃത വിശദീകരണമോ നൽകാൻ കഴിയാതിരുന്നതിനാൽ സ്വർണം കസ്റ്റംസ് പിടിച്ചെടുക്കുകയും ജംഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്വർണം കടത്തിയ ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിലുള്ള ബന്ധങ്ങളെക്കുറിച്ചും കസ്റ്റംസ് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.