ഉപയോ​ഗിക്കുന്നത് കഞ്ചാവും മെത്താഫെറ്റമിനുമെന്ന് ഷൈൻ ടോം; 'ലഹരി എത്തിച്ചുനൽകുന്നത് സിനിമയിലെ സഹപ്രവർത്തകർ'

ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി ത‍സ്‍ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോയുടെ മൊഴി.

Update: 2025-04-19 10:49 GMT
Advertising

കൊച്ചി: ഉപയോ​ഗിക്കുന്ന ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ. താൻ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോ​ഗിക്കാറുള്ളതെന്ന് നടൻ പൊലീസിന് മൊഴി നൽകി. ലഹരി എത്തിച്ചുനൽകുന്നത് സിനിമയിലെ സഹപ്രവർത്തകരാണെന്നും നടൻ പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ഇവിടെനിന്നും 12 ദിവസത്തിന് ശേഷം ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയത്. കഴിഞ്ഞ വർഷമാണ് സംഭവം. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി ത‍സ്‍ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.

ഷൈൻ പ്രതിയായ 2015ലെ കൊക്കൈയൻ കേസിൽ ത‍സ്‍ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് ത‍സ്‍ലീമ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഷൈനടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. 

മയക്കുമരുന്ന് വിൽപ്പനക്കാരനായ സജീറുമായും പരിചയമുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‌‌വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.

അതേസമയം, ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ‌ തിരികെയെത്തിച്ചു. ആശുപത്രിയുടെ പുറകിലെ വാതിലിലൂടെയാണ് നടനെയുംകൊണ്ട് പൊലീസ് സംഘം പുറത്തിറങ്ങിയത്. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നാണ് സൂചന. നടന്റെ രക്തവും നഖവും മുടിയുമാണ് ലഹരിപരിശോധനയ്ക്കായി ശേഖരിച്ചത്. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധനയിൽ വ്യക്തമാകും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിരുന്നു.

അതേസമയം, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാലും ഷൈന്‍ ടോം ചാക്കോയെ വീണ്ടും പൊലീസ് വിളിപ്പിക്കും. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരക്കും വിളിപ്പിക്കുക.

നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടിയത് പൊലീസിനെ കണ്ട് പേടിച്ചിട്ടാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്നു രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News