Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
അതേസമയം, ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനെതിരായ പീഡന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിന് പൊലീസ്.തെളിവുകള്‍ ശേഖരിച്ചാല്‍ ഉടന്‍ വേടന് നോട്ടീസ് നല്‍കും. താരത്തെ അറസ്റ്റ് ചെയുന്നതില്‍ നിയമോപദേശം തേടാനും നീക്കമുണ്ട്.
തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെയാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.ആദ്യം ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്.