ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‍ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിലാണ് പ്രതി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‍ലിന്‍ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‍ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയ്‍ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‍ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.