അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; പ്രതി ബെയ്‍ലിൻ ദാസ് പിടിയിൽ
ഒളിവിലായിരുന്ന പ്രതി ബെയ്‍ലിൻ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. ഒളിവിലായിരുന്ന പ്രതി ബെയ്‍ലിൻ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് ശ്യാമിലി പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും പിന്തുണ നൽകി. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിളിച്ച് പലരും പിന്തുണ നൽകി. മറ്റൊരാൾക്കും ഇനി ദുരനുഭവം ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‍ലിന്‍ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‍ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയ്‍ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.