'നടപടികളെ ഭയക്കുന്നില്ല, പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു'; ജി.സുധാകരന്‍റെ മൊഴിയെടുത്തു
സുധാകരനെതിരെ കേസെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിർദേശിച്ചിരുന്നു
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിൽ തഹസിൽദാർ മൊഴിയെടുത്തു. സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മൊഴിയെടുത്തത്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരൻ പ്രതികരിച്ചു. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് അമ്പലപ്പുഴ തഹസിൽദാർ അൻവർ പറഞ്ഞു.
1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം.
1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍.പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്.അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു.'സുധാകരന്‍ പറഞ്ഞു.
വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം പുരുഷോത്തമന്‍ അന്ന് വിജയിച്ചത്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.