കോഴിക്കോട് പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഷാഫി പറമ്പിലിന് പരിക്ക്
പൊലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ
കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരവധി കോൺ്ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫും യുഡിഎഫും റാലികൾ സംഘടിപ്പിച്ചിരുന്നു. ഈ റാലികൾ നേർക്ക് നേർ വന്നതോടെയാണ് സംഘർഷത്തിന് തുടക്കം. ഇതോടെ പൊലീസ് ഇടപെടുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു.
ഈ ചോര കൊണ്ടൊന്നും ശബരിമല സ്വർണ മോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പൊലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ ആരോപിച്ചു. സിപിഎം പ്രവർത്തകർ ആയുധവുമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രതിഷേധം ഡിവൈഎസ്പി തടഞ്ഞത്. പ്രവർത്തകരെ ശാന്തരാക്കാനാണ് എംപിയും താനും എത്തിയതെന്നും പ്രവീൺകുമാർ പറഞ്ഞു. നാളെ രാവിലെ ഐജി ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.