'കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപസ്തംഭം'; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് മോദി
ഇന്ത്യയിലെ ജനങ്ങളോട് പോപ്പിനുണ്ടായിരുന്ന സ്നേഹം എന്നും ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു.
ന്യൂഡൽഹി: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരുണ്യത്തിന്റെയും വിനയത്തിന്റെ ദീപസ്തംഭമായിരുന്നു പോപ്പ് ഫ്രാൻസിസ് എന്ന് പ്രധാനമന്ത്രി അനുശോചിച്ചു.
''ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. ദുഃഖത്തിന്റെയും ഓർമയുടെയും ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമിക്കും. ചെറുപ്പം മുതൽ, കർത്താവായ ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവർക്ക്, അദ്ദേഹം പ്രത്യാശയുടെ ചൈതന്യം ജ്വലിപ്പിച്ചു.
അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചകൾ ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു, സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് എനിക്ക് വളരെയധികം പ്രചോദനം ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടും. ദൈവത്തിന്റെ ആലിംഗനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ'' - മോദി എക്‌സിൽ കുറിച്ചു.