'മമത ഹിന്ദുക്കളെ വെറുക്കുന്നു'; ബംഗാൾ മുഖ്യമന്ത്രി മുര്‍ഷിദാബാദ് സന്ദര്‍ശിക്കാത്തതിനെതിരെ ബിജെപി
മുർഷിദാബാദ് അക്രമത്തിലെ ഇരകളെ മനഃപൂർവം അവഗണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഹിന്ദുക്കളോടുള്ള വിദ്വേഷം കാരണം മുർഷിദാബാദ് അക്രമത്തിലെ ഇരകളെ അവർ മനഃപൂർവം അവഗണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
'അവര്‍ ഹിന്ദുക്കളെ വെറുക്കുന്നു'വെന്ന് ബിജെപി എംപിയും ദേശീയ വക്താവുമായ സാംബിത് പത്ര ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട മുർഷിദാബാദ് മമത സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബിജെപി നേതാവ്. "മുസ്‍ലിം സഹോദരങ്ങൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ നടന്നിരുന്നെങ്കിൽ, മമത അവിടെ പ്രക്ഷോഭം നടത്തുകയും തമ്പടിക്കുകയും ചെയ്യുമായിരുന്നു," പാത്ര ആരോപിച്ചു. മുര്‍ഷിദാബാദ് അക്രമത്തിനിരയായ രണ്ട് പേര്‍ സിപിഎം പ്രവര്‍ത്തകാരാണെന്നും ഹിന്ദുക്കളായതുകൊണ്ട് പാര്‍ട്ടി അവരോട് അകലം പാലിക്കുകയാണെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിൽ 11നാണ് മുസ്‍ലിം മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. പ്രതിഷേധം പിന്നീട് മാൾഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി എന്നിവയുൾപ്പെടെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. തീവെപ്പ്, കല്ലെറിയൽ, റോഡ് ഉപരോധം തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റുമായ സുകാന്ത മജുംദാർ തിങ്കളാഴ്ച അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.