മുംബൈ: ചായക്കപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 44കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഭവസമയത്ത് അഞ്ച് വയസുകാരിയായിരുന്ന കുട്ടിയുടെ മൂത്ത സഹോദരി നൽകിയ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. 2017 ലാണ് കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിതിൻ പഥാരെ എന്നയാളെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് ശിക്ഷിച്ചത്.
പ്രതിയായ നിതിൻ പഥാരെ കുട്ടിയുടെ അമ്മയെ ട്രെയിൻ യാത്രയ്ക്കിടെയാണ് പരിചയപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അവർക്ക് ജോലി ശരിയാക്കി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ ഘാട്ട്കോപ്പറിലെ തന്റെ വീട്ടിലേക്ക് അവരെയും മക്കളെയും കൂട്ടി കൊണ്ടുപോയി. എന്നാൽ അവിടെ എത്തിയ ശേഷം ഇയാൾ അവരെ തടങ്കലിൽ വെക്കുകയും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2017 സെപ്റ്റംബർ 27-ന് അമ്മ ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. ചായ കുടിക്കുന്നതിനിടെ കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ പഥാരെ കുട്ടിയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയും ശ്വാസം മുട്ടിച്ച് തറയിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് അഞ്ച് വയസുമാത്രം പ്രായമുണ്ടായിരുന്ന സഹോദരി ഈ ദാരുണമായ കാഴ്ചയ്ക്ക് സാക്ഷിയായി.
'നിതിൻ സഹോദരന് ചായ നൽകി. കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ നിതിൻ കുട്ടിയെ ബെൽറ്റ് കൊണ്ടും കൈകൾ കൊണ്ടും മർദിക്കുകയും ശ്വാസം മുട്ടിക്കുകയും തറയിൽ ഇടിപ്പിക്കുകയും ചെയ്തെന്നായിരുന്നു' എന്നാണ് സഹോദരിയുടെ മൊഴി. പ്രതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് പറഞ്ഞു.
കുട്ടിക്ക് അപസ്മാരം വന്നതാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ അടയാളങ്ങൾ കണ്ടതായും, ഈ വിവരങ്ങൾ പുറത്തുപറഞ്ഞാൽ അഞ്ച് വയസുകാരിയായ മകളെയും കൊല്ലുമെന്ന് പഥാരെ ഭീഷണിപ്പെടുത്തിയതായും അമ്മ കോടതിയിൽ പറഞ്ഞു. പിന്നീട് സഹോദരിയാണ് തന്റെ അനിയൻ ചായക്കപ്പ് പൊട്ടിച്ചതിൽ ദേഷ്യം വന്ന പഥാരെ അവനെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച കാര്യം അമ്മയോട് വെളിപ്പെടുത്തിയത്.
പിന്നീട് മൃതദേഹം മറവ് ചെയ്യാൻ സഹായിക്കാൻ കുട്ടിയുടെ അമ്മയെ തന്നെ ഇയാൾ നിർബന്ധിച്ചു. കല്യാണിലെ ഹാജി മലംഗിൽ കൊണ്ടുപോയി മൃതദേഹം കുഴിച്ചുമൂടി. ദിവസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് കൂടുതൽ ആഴമുള്ള മറ്റൊരു കുഴിയിലേക്ക് മാറ്റി. പ്രതിയുടെ മറ്റൊരു മർദനത്തിന് പിന്നാലെ അവിടെ നിന്ന് രക്ഷപ്പെട്ട അമ്മ അയൽവാസികളുടെ സഹായം തേടിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസ് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.
പ്രതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ലഭ്യമായ തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. സഹോദരിയുടെ മൊഴി വിശ്വസനീയമാണെന്ന് കണ്ടെത്തിയ കോടതി പഥാരെ കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു.