'ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആൾ നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?'; നിതീഷിനെതിരെ ആംആദ്മി വക്താവ്
നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആർജെഡി പ്രതികരിച്ചു.
ന്യൂഡൽഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കാർ. ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആൾക്ക്, ബുദ്ധിമുട്ടായി തോന്നിയാൽ നാളെ തന്റെ കൈകളിലെ വസ്ത്രം മാറ്റാനും നോക്കില്ലേ എന്ന് കക്കാർ ചോദിച്ചു.
നിയന്ത്രണം ഒരിക്കലും ഒരു കഷണം വസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നില്ല. സമത്വം എന്നാൽ എപ്പോഴും സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എക്സ് പോസ്റ്റിലൂടെയാണ് പ്രതികരണം. നേരത്തെ, ആർജെഡിയും കോൺഗ്രസും നിതീഷിനെതിരെ രംഗത്തെത്തിയിരുന്നു.
നിതീഷ് കുമാർ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാൻ അർഹതയില്ലെന്നും അവർ വിമർശിച്ചു. സംഭവത്തിൽ നിതീഷ് മാപ്പ് പറയണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു. ബിഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് കോൺഗ്രസ് ചോദിച്ചു. നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആർജെഡി പ്രതികരിച്ചു.
ഉന്നതപദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയിൽ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിതാ ഡോക്ടർ നിഖാബ് ധരിച്ച് എത്തുന്നതും വേദിയിൽ നിൽക്കുന്ന നിതീഷ് കുമാർ അവരുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.