Writer - razinabdulazeez
razinab@321
ദുബൈ: യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഒരു വർഷത്തിനുള്ളിൽ പുതിയ സാങ്കേതിക സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിൽ ചർച്ചയ്ക്കിടെ, ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് ആണ് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. എമിറേറ്റ്സ് ഐഡി എല്ലായ്പ്പോഴും കൂടെ കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഫ്എൻസി അംഗം അദ്നാൻ അൽ ഹമ്മാദി നടത്തിയ സംസാരത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.
നിരവധി മേഖലകളിൽ ഇ-എമിറേറ്റ്സ് ഐഡി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എഫ്എൻസിയിൽ ചൂണ്ടിക്കാട്ടിയ മേഖലയിലേക്ക് പുതിയ സാങ്കേതിക സംവിധാനങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗവണ്മെന്റ് ആപ്ലിക്കേഷനായ യുഎഇ പാസ് മുഖേന, ഇ-എമിറേറ്റ്സ് ഐഡി ഉപയോഗത്തിൽ ഉണ്ടെങ്കിലും പല മേഖലകളിലും ഒറിജിനൽ എമിറേറ്റ്സ് ഐഡി ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് ഫേസ് ഐഡി എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.
2021ലെ ജൈടെക്സ് എക്സിബിഷനിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനം ദുബൈ താമസ കുടിയേറ്റ വകുപ്പ് അവതരിപ്പിച്ചിരുന്നു. നിലവിൽ ദുബൈ വിമാനത്താവളത്തിലെ സ്മാർട് ഗേറ്റുകളിൽ ഫേഷ്യൽ റക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഒറിജനൽ രേഖകളൊന്നുമില്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കുന്ന സംവിധാനമാണിത്. ഇതിന് സമാനമാകും ഫേസ് ഐഡി എന്ന് കരുതപ്പെടുന്നു.
ആശുപത്രി, ബാങ്കിങ്, ഹോട്ടലുകൾ തുടങ്ങിയവയ്ക്കെല്ലാം എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ ഉപയോഗിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് അദ്നാൻ അൽ ഹമ്മാദി പാർലമെന്റിൽ ചൂണ്ടിക്കാട്ടി. അവശ്യമേഖലയെ എത്രയും വേഗത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾക്ക് കീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.