സൗദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിച്ചു
ഇളവ് കാലാവധി നീട്ടിയില്ല, ഇനി മുഴുവൻ തുകയും അടയ്ക്കണം
ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴകൾക്കുണ്ടായിരുന്ന അമ്പത് ശതമാനം ഇളവ് അവസാനിച്ചു. ഇന്നലെ വരെ പിഴ അടക്കാത്തവർ ഇനി മുഴുവൻ തുകയും അടയ്ക്കണം. ഇന്ന് മുതൽ ലഭിക്കുന്ന ട്രാഫിക് പിഴകൾക്കും മുഴുവൻ തുകയും അടക്കേണ്ടി വരും. ഒരു വർഷം നീണ്ടുനിന്ന ഇളവ് കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. ഇന്നുമുതൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടി വരും.
കഴിഞ്ഞ തവണ കാലാവധി അവസാനിക്കാനിരിക്കെ രാജ്യത്തിന്റെ ഭരണാധികാരികളുടെ നിർദേശപ്രകാരം ആറുമാസം നീട്ടി നൽകിയിരുന്നു. ഇത് ഇത്തവണ ഉണ്ടായില്ല. 2024 ഏപ്രിൽ 18 വരെ ഉള്ള പിഴകൾക്ക് 50 ശതമാനം ഇളവാണ് നൽകിയിരുന്നത്. നേരത്തെ മുഴുവൻ തുക ഈടാക്കിയവർക്ക് റീഫണ്ടായി തുക തിരിച്ചും നൽകിയിരുന്നു. ഒക്ടോബർ 18 വരെ ആയിരുന്നു തുക അടക്കാനുള്ള കാലാവധി. പിന്നീട് ആറുമാസം കൂടി നീട്ടി നൽകി. ഇതാണ് ഇന്നലെ അർധരാത്രിയോടെ അവസാനിച്ചത്. ഇനി കാലാവധി നീട്ടുകയില്ല എന്നും ഇന്നുമുതൽ തുക മുഴുവനായും അടക്കണമെന്നും ട്രാഫിക് വിഭാഗം ഓർമിപ്പിച്ചു.