ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച ജോയ് മാത്യുവിന്റെ മൃതദേഹം സംസ്‌കരിച്ചു
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച വൈക്കം സ്വദേശി ജോയ് മാത്യുവിന്റെ മൃതദേഹം വൈക്കം ചെമ്മനത്തുകരയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു. ഖത്തർ ഇന്ത്യൻ മീഡിയാ ഫോറത്തിനു വേണ്ടി മുൻ ഭാരവാഹികളായ അശ്റഫ് തൂണേരി, ജിബി മാത്യു, മുജീബുർറഹ്‌മാൻ കരിയാടൻ, ഒ മുസ്തഫ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. വൈക്കം മൈത്ര, കൊഡാക്ക ഖത്തർ, ഫ്രന്റ്സ് ഓഫ് ഖത്തർ, കോട്ടയം പ്രസ് ക്ലബ് തുടങ്ങിയ സംഘടനകൾക്കു വേണ്ടി പുഷ്പചക്രം അർപ്പിച്ചു.
മലയാള മനോരമ ഔട്ട്സൈഡ് കേരള കോഓർഡിനേറ്റിംഗ് എഡിറ്റർ ടി ആർ സുഭാഷ്, ഖത്തർ ഗൾഫ് ടൈംസ് സീനിയർ റിപ്പോർട്ടർ ജോസഫ് വർഗ്ഗീസ്, മാധ്യമ പ്രവർത്തകനും വ്ളോഗറുമായ ബൈജു എൻ നായർ, നോവലിസ്റ്റ് കെ പി ജയകുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള നൂറുകണക്കിനു പേർ ആദരാഞ്ജലികൾ അർപ്പിച്ചു. പതിമൂന്ന് വർഷത്തോളമായി ഖത്തറിൽ ഇവന്റ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ജോയ് മാത്യു 15ന് ചൊവ്വാഴ്ച പുലർച്ചെയാണ് വാഹനാപകടത്തിൽ മരിച്ചത്. ജോലി ആവശ്യാർഥം ഷഹാനിയയിൽ പോയി മടങ്ങവെ പുലർച്ചെ മൂന്ന് മണിയോടെ ട്രക്കിനു പിറകിൽ കാറിടിക്കുകയായിരുന്നു.
കോട്ടയം മലയാള മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസറും ഖത്തർ ഇന്ത്യൻ മീഡിയ ഫോറം മുൻ ജനറൽ സെക്രട്ടറിയുമായ ശ്രീദേവിയാണ് ഭാര്യ. വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റേയും തങ്കമ്മയുടേയും മകനാണ് ജോയ് മാത്യു.