ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യൻ പാസ്പോർട്ടിന് നേരിയ തിരിച്ചടി. റാങ്കിങ്ങിൽ കഴിഞ്ഞ മേയിൽ 78-ാമതായിരുന്ന രാജ്യം ജൂലൈയിൽ പുറത്തുവിട്ട കണക്കുപ്രകാരം രണ്ട് സ്ഥാനം താഴേക്കിറങ്ങി 80-ലെത്തി. ഈ വർഷം തുടക്കത്തിൽ 75-ാം സ്ഥാനം വരെയെത്തിയതിന് ശേഷമാണ് ഇന്ത്യൻ പാസ്പോർട്ടിന്‍റെ പിന്നോട്ടടി. ഒരു രാജ്യത്തെ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ മറ്റ് രാജ്യങ്ങളിൽ എത്രത്തോളം സഞ്ചരിക്കാമെന്നത് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആഗോള റാങ്കിങ്ങാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ്.
റാങ്കിങ്ങിൽ നേരിയ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യൻ സഞ്ചാരികൾ നിരാശപ്പെടേണ്ടിവരില്ല. ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 56 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. അതേസമയം, വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ മാറ്റങ്ങളുണ്ടാകാനും സാധ്യതയേറെയാണ്. മറ്റുരാജ്യങ്ങൾ കൂടുതൽ യാത്രാ കരാറുകളിൽ ഒപ്പുവെക്കുകയോ റാങ്കിങ് നില കൂടുതൽ മെച്ചപ്പെടുത്തുകയോ ചെയ്യുന്നതും ഇതിന് കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിസയില്ലാതെ പ്രവേശനമുള്ള രാജ്യങ്ങൾ
- അംഗോള
- ബാർബഡോസ്
- ഭൂട്ടാൻ
- ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്
- കുക്ക് ഐലൻഡ്സ്
- ഡൊമിനിക്ക
- ഫിജി
- ഗ്രെനഡ
- ഹെയ്തി
- ജമൈക്ക
- കസാക്കിസ്ഥാൻ
- കിരിബാത്തി
- മക്കാവു (ചൈനയുടെ പ്രത്യേക ഭരണപ്രദേശം)
- മലേഷ്യ
- മൗറീഷ്യസ്
- മൈക്രോനേഷ്യ
- മൊണ്ട്‌സെറാറ്റ്
- നേപ്പാൾ
- ഫിലിപ്പീൻസ്
- റുവാണ്ട
- സെനഗൽ
- സെന്റ് വിൻസന്റ് ആൻഡ് ഗ്രനേഡൈൻസ്
- തായ്‌ലൻഡ്
- ഗാംബിയ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- വന്വാട്ടു
വിസ ഓൺ അറൈവൽ സൗകര്യമുള്ള രാജ്യങ്ങൾ
- ബുറുണ്ടി
- കംബോഡിയ
- കേപ് വെർദെ ദ്വീപുകൾ
- കൊമോറോ ദ്വീപുകൾ
- ജിബൂട്ടി
- എത്യോപ്യ
- ഗിനിയ-ബിസാവു
- ഇന്തോനേഷ്യ
- ജോർദാൻ
- ലാവോസ്
- മഡഗാസ്കർ
- മാലദ്വീപ്
- മാർഷൽ ദ്വീപുകൾ
- മംഗോളിയ
- മൊസാംബിക്ക്
- മ്യാൻമർ
- നിയുവെ
- പലാവു ദ്വീപുകൾ
- ഖത്തർ
- സമോവ
- സിയറ ലിയോൺ
- ശ്രീലങ്ക
- സെന്റ് ലൂസിയ
- ടാൻസാനിയ
- തിമോർ-ലെസ്റ്റെ
- തുവാലു
- സിംബാബ്‌വെ
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ആവശ്യമുള്ള രാജ്യങ്ങൾ
- കെനിയ
- സീഷെൽസ്
- സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
ഇന്ത്യൻ പാസ്പോർട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രാ രേഖയായി പരിഗണിക്കാമെങ്കിലും പൗരത്വം തെളിയിക്കുന്ന രേഖയായി പാസ്പോർട്ടിനെ കണക്കാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ചിലവും വലിയ തോതിൽ വർധിപ്പിക്കുകയുണ്ടായി. 36 പേജുള്ള സാധാരണ പാസ്പോർട്ട് അപേക്ഷയ്ക്ക് നിലവിലുണ്ടായിരുന്ന 1500 രൂപയിൽ നിന്ന് 2500 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. അതുപോലെ, 36 പേജിന്‍റെ തൽക്കാലിക അപേക്ഷക്കുള്ള ഫീസ് 2500 രൂപയിൽ നിന്ന് 5000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
പാസ്പോർട്ട് റാങ്കിങ്ങിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമെങ്കിലും, വിസയില്ലാതെ യാത്ര ചെയ്യാനാകുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് മുൻപ് അതാത് രാജ്യങ്ങളിലെ നിലവിലെ യാത്രാനിയമങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി പരിശോധിക്കാൻ യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, പാസ്പോർട്ടിന്‍റെ കാലാവധി, സന്ദർശിക്കുന്ന രാജ്യങ്ങളുടെ നിബന്ധനകൾ എന്നിവ മുൻകൂട്ടി ഉറപ്പുവരുത്തുന്നത് അനാവശ്യ യാത്രാ തടസങ്ങൾ ഒഴിവാക്കാൻ വലിയൊരളവുവരെ സഹായകരമായിരിക്കും.