സൂംബ വിവാദം: ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്തത് ചട്ടങ്ങൾ ലംഘിച്ച്; നിയമനടപടി സ്വീകരിക്കും- വിസ്ഡം
ബഹുസ്വര സമൂഹത്തിൽ സർക്കാർ പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോൾ അന്യോന്യം അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന് വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി. അബ്ദുലത്തീഫ് മദനി പറഞ്ഞു.
കോഴിക്കോട്: സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുന്നതിനെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകനായ ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്തത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. വിശദീകരണം നൽകാൻ സമയം അനുവദിക്കാതെയാണ് നടപടിയെടുത്തത്. ഇതിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി. അബ്ദുലത്തീഫ് മദനി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ പരിഷ്‌കരണം കൊണ്ടുവരുമ്പോൾ ആവശ്യമായ ചർച്ചകളോ കൂടിയാലോചനയോ ഉണ്ടായില്ല. ഇതാണ് സുംബ വിവാദത്തിൽ തങ്ങളുടെ ആക്ഷേപം. അധ്യാപകനായ ടി.കെ അഷറഫ് ഉന്നയിച്ചതും ഇതുതന്നെയാണ്. ഇതിന്റെ പേരിൽ നീതിരഹിതമായ നടപടിയാണ് ഉണ്ടായത്. വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് സംഭവത്തിന് പിന്നിലുള്ള അധ്യാപകനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
ബഹുസ്വര സമൂഹത്തിൽ സർക്കാർ പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോൾ അന്യോന്യം അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലാകരുത്. തങ്ങളെ വിമർശിച്ചവരോട് പരിഭവമില്ല. എന്നാൽ തങ്ങളുടെ അഭിപ്രായത്തെ അസഹിഷ്ണുതയോടെ കാണുന്നത് അംഗീകരിക്കാൻ കഴിയില്ല. കാരണം കാണിക്കൽ നോട്ടീസിൽ മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ കാരണം കാണിക്കൽ നോട്ടീസ് നൽകി ഒരു മണിക്കൂറിനുള്ള സസ്‌പെൻഷൻ ഉത്തരവിറക്കിയെന്നും അബ്ദുലത്തീഫ് മദനി പറഞ്ഞു.