ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്; ഇന്‍സ്റ്റഗ്രാമില്‍ പരിഹാസ പോസ്റ്റുമായി സജീവം
ഇറങ്ങിയോടിയ ഷൈൻ എത്തിയത് കൊച്ചിയിലെ മറ്റൊരു ആഡംബര ഹോട്ടലിൽ
കൊച്ചി: നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്. പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ഷൈൻ എത്തിയത് കൊച്ചിയിലെ മറ്റൊരു ആഡംബര ഹോട്ടലിലാണ്. ഇന്ന് പുലർച്ചയോടെ അവിടെ നിന്നും മടങ്ങി.ഷൈന്‍ തിരിച്ചെത്തിയാൽ മൊഴിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.
കഴിഞ്ഞദിവസം ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടി രക്ഷപ്പെട്ടത്. താൻ ഒളിവിലല്ലെന്ന് സൂചിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇന്നലെ കൊച്ചിയിലെ ഷൈൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ലഹരി ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
താൻ എവിടെയാണെന്ന് ചോദിക്കുന്നവരെ പരിഹസിച്ചും ഷൈൻ ഇന്‍സ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയായിരുന്നു ഷൈൻ പങ്കുവെച്ചത്. 'ഷൈൻ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവർക്കായി ഇതാ എക്‌സ്‌ക്യൂസീവ് ഫൂട്ടേജ്.അല്ലാതെ പിന്നെ ഞാൻ എന്ത് പറയാൻ' എന്ന അടിക്കുറിപ്പോടെയാണ് ഷൈൻ വീഡിയോ പങ്കുവെച്ചത്.
ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കും. ഷൈന്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.മൂന്നാംനിലയിലെ മുറിയിൽ നിന്ന് ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ചാട്ടത്തിന്റ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റ് പൊട്ടുകയും ചെയ്തു. അവിടെ നിന്നും രണ്ടാം നിലയില്‍ തന്നെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് ചാടി. തുടർന്ന് കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു.
അതിനിടെ നടൻ ഷൈന്‍ ടോം ചാക്കോക്കെതിരെ പൊലീസ് തല്‍ക്കാലം കേസെടുത്തേക്കില്ല. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തല്‍ക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദദീകരണം തേടും.
സിനിമ സെറ്റില്‍ ഒരു നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു.