Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു.
എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹരജിയിലാണ് ലോകായുക്ത നടപടി. ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ് കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാല നിര്‍ദേശം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത പറഞ്ഞു. പുനപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാല തീരുമാനം യുക്തിപരമല്ല. കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകാം. പുനപരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി.