വി.ഡി സതീശനെതിരെ വഖഫ് ബോർഡ്; 'നിയമനടപടിയെ വിമർശിച്ചത് പ്രതിഷേധാർഹം'
'മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്നതിന് വ്യക്തമായ ആധാരവും കോടതി വിധികളും ഉണ്ട്'.
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വഖഫ് ബോർഡ്. മുനമ്പം കേസിലെ നിയമനടപടിയെ പ്രതിപക്ഷ നേതാവ് വിമർശിച്ചത് പ്രതിഷേധാർഹമാണെന്ന് വഖഫ് ബോർഡ് പറഞ്ഞു. മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്നതിന് വ്യക്തമായ ആധാരവും കോടതി വിധികളും ഉണ്ട്.
ബോർഡ് സ്വീകരിച്ച നിയമനടപടിയെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ചത് നിരുത്തരവാദ നടപടിയാണെന്നും പരാമർശം പിൻവലിക്കണമെന്നും വഖഫ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. വഖഫ് ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നുമായിരുന്നു വി.ഡി സതീശന്റെ വിമർശനം.
വഖഫ് ട്രിബ്യൂണലിന്റെ പ്രവർത്തനം ഏതാനും ദിവസത്തേക്ക് സ്റ്റേ ചെയ്യിച്ച വഖഫ് ബോർഡിന്റെ നിലപാട് മുനമ്പം ജനതയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രംഗത്തെത്തുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തത്.
യോഗത്തിൽ പി. ഉബൈദുല്ല എംഎൽഎ, അഡ്വ. എം ഷറഫുദ്ദീൻ, എം.സി മായിൻഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, പ്രൊഫ. കെ.എം അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, എ ഹബീബ് പങ്കെടുത്തു.