സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ കൃഷ്ണ കുമാറാണ് കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ കൃഷ്ണ കുമാറാണ് കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്.
പരാതിക്കാരന്‍റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് രഞ്ജിത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രഭുലിംഗ് നവദ്ഗി വാദിച്ചു. ആരോപണവിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടൽ, സംഭവം നടന്ന് നാല് വർഷത്തിന് ശേഷം 2016 ൽ മാത്രമാണ് തുറന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബെംഗളൂരുവിൽ വെച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവിന്‍റെ ആരോപണം.
ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.