മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്
വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
കൊച്ചി: മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
ഹരജിയിൽ മുഖ്യമന്ത്രി, മകൾ ടി.വീണ എന്നിവർ ഉൾപ്പടെ 19 എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസർക്കാർ, ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ്, സെബി, സിബിഐ, സിഎംആർഎൽ, സിഎംആർഎൽ രജിസ്റ്റാർ, ശശിധരൻ കർത്ത, മകൻ ശരൺ എസ് കർത്ത, ഭാര്യ, ജീവനക്കാർ, എക്‌സാലോജിക് സൊലൂഷ്യൻസ്, കേരളാ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ അടക്കം 19 കക്ഷികൾക്കാണ് നോട്ടീസ്.
സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിർകക്ഷികളെ കൂടി കേൾക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടികൾ.