തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും കുട്ടികൾക്ക് പോഷകാഹാരങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പത്തനംതിട്ട നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ചതും വായു സഞ്ചാരമില്ലാത്തതുമായ അങ്കണവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കുട്ടികളെയും പുറത്ത് കളിക്കാൻ വിടരുതെന്നും നിര്‍ദേശമുണ്ട്. വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
അതിനിടെ, സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ്. എന്നാൽ പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെൽഷ്യസ് ആണ്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കും.
പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് ഉയർന്ന അൾട്രാ വയലറ്റ് ജാഗ്രത നിര്‍ദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. വേനലിന് ആശ്വാസമായി ഏപ്രിൽ 27 ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.