വനിതാ അഭിഭാഷകയെ മർദിച്ച് ഒളിവില്‍ പോയ അഡ്വ. ബെയ്‍ലിന്‍ ദാസ് മുമ്പ് സിപിഎം സ്ഥാനാർഥി; വിശദീകരണവുമായി പാര്‍ട്ടി

2015 തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു

Update: 2025-05-15 06:46 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ  പ്രതി  അഡ്വ. ബെയ്‍ലിന്‍ ദാസ് മുന്‍പ് സിപിഎം സ്ഥാനാര്‍ഥി. 2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായാണ് ബെയ്‍ലിന്‍  ദാസ് മത്സരിച്ചത്.പൂന്തുറയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

എന്നാല്‍ ബെയ്‍ലിന്‍ ദാസ് ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലന്നും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‍ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഒളിവിലിരുന്ന് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‍ലിന്‍ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‍ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‍ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News