അസാധാരണ നീക്കം; യുപിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ യോഗി മന്ത്രിസഭയിലെ മന്ത്രി രംഗത്ത്
കൊലപാതകത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നീതിയിലുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്രമായൊരു അന്വേഷണം നടത്തണമെന്ന് സഞ്ജയ് നിഷാദ് യോഗി ആദിത്യനാഥിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എന്‍കൗണ്ടര്‍ കൊലകള്‍ക്കെതിരെ സ്വന്തം മന്ത്രി. ആദിനാഥ്യമന്ത്രിസഭയിലെ അംഗമായ സഞ്ജയ് നിഷാദാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നിഷാദ് പാര്‍ട്ടിയിലെ അംഗമാണ് അദ്ദേഹം.
ജൂണ്‍ മൂന്നിന് നടന്ന കമലേഷ് ബിന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. സമാജ്‌വാദി പാര്‍ട്ടി അംഗമായ കമലേഷ് ബിന്ദിനെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. കമേലഷ് ബിന്ദിനെ പൊലീസ് മനപ്പൂര്‍വം കൊലപ്പെടുത്തുകയാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചത്. ഇതിനിടയിലാണ് മന്ത്രി തന്നെ കൊലപാതകം സംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തിയത്.
യുപിയിലെ നിഷാദ് സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിഷാദ് പാര്‍ട്ടിയുടെ അധ്യക്ഷനും കൂടിയാണ് സഞ്ജയ് നിഷാദ്. സമുദായംഗമായ കമലേഷ് ബിന്ദിന്റെ കൊലപാതകത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുക മാത്രമല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു സഞ്ജയ് നിഷാദ്.
കൊലപാതകത്തില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് സഞ്ജയ് നിഷാദിന്‍േറയും പാര്‍ട്ടിയുടേയും ആവശ്യം.
കൊലപാതകത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നീതിയിലുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്രമായൊരു അന്വേഷണം നടത്തണമെന്ന് സഞ്ജയ് നിഷാദ് യോഗി ആദിത്യനാഥിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുപിയിലെ മുഖ്യപ്രതിപക്ഷവുമായ സമാജ്‌വാദി പാര്‍ട്ടിയും കൊലപാതകത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ കോടതിയും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍കൗണ്ടര്‍ കൊലപാതകത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന യുപി സര്‍ക്കാറിന്റെ ഹരജിയിലാണ് കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായത്. ഉദ്യോഗസ്ഥരുടെ യഥാര്‍ഥ വിശ്വസ്തത ഭരണഘടനയോടല്ല. മറിച്ച് നിലവിലുള്ള ഭരണകൂടത്തോടാണ്. നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉള്‍പ്പടെ നിയന്ത്രിക്കുന്നതെന്ന രാഷ്ട്രീയനേതൃത്വമാണെന്ന് അറിയാവുന്ന ഉദ്യോഗസ്ഥര്‍ അവരെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന ഗുരുതരമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന് പിന്നാലെയാണ് സ്വന്തം മന്ത്രിയില്‍ നിന്നുതന്നെ ആദിത്യനാഥ് സര്‍ക്കാറിന് വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത്.