റഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റി
സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. രാവിലെ പരിഗണിച്ചപ്പോൾ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു.
സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ അനുമതിയും കേസിൽ വധശിക്ഷയല്ലാത്ത തടവുശിക്ഷയും റഹീം അനുഭവിക്കേണ്ടി വരും. അതിൽ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം തന്നെ റഹീം അനുഭവിച്ചതിനാൽ മോചനം ഉണ്ടാകുമെന്നാണ് നിയമരംഗത്തുള്ളവർ പറയുന്നത്. ഈ നടപടി ക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്.
ഇത് പതിനൊന്നാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകാനുമാണ് കഴിഞ്ഞ തവണകളിൽ കേസുകൾ മാറ്റിവെച്ചതെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചിരുന്നു.