കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്; പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ളത് സാൽമിയയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 4.9 ദശലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് ജനസംഖ്യയിലെ നേരിയ വർധനവിന് കാരണം. പാസി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം സാൽമിയയാണ്. 321,190 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഫർവാനിയ, ജലീബ് അൽ-ഷൂയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രതയുള്ള മറ്റ് പ്രദേശങ്ങൾ.
സ്വദേശികളിലെ രാജ്യത്തെ ലിംഗാനുപാതത്തിൽ ഏതാണ്ട് 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. എന്നാൽ പ്രവാസികളിൽ പുരുഷന്മാരുടെ എണ്ണം 66 ശതമാനവും സ്ത്രീകളുടെ എണ്ണം 34 ശതമാനവുമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരും 15-64 വയസ്സിന് ഇടയിലുള്ളവരാണ്. 15 വയസ്സിന് താഴെയുള്ളവർ 17 ശതമാനവും, 3 ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്.
നിലവിൽ രാജ്യത്തിന്റെ 31 ശതമാനം കുവൈത്തികളാണ്. 20 ശതമാനവുമായി ഇന്ത്യക്കാരും 13 ശതമാനവുമായി ഈജിപ്തുകാരുമാണ് തൊട്ടുപിറകിലുള്ളത്. രാജ്യത്തെ 2,247,029 തൊഴിലാളികളിൽ 23 ശതമാനം പൊതു മേഖലയിലും, 77 ശതമാനം സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. പൊതുമേഖലയിൽ 77.52 ശതമാനം കുവൈത്തികളും സ്വകാര്യ മേഖലയിൽ 31.1 ശതമാനത്തോടെ ഇന്ത്യക്കാരുമാണ് ഏറ്റവും വലിയ തൊഴിലാളി സമൂഹം.