Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഒരു കലാലയം അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാമ്പസിലെ മിക്ക പ്രശ്നങ്ങളും തലപൊക്കുന്നത് അധ്യാപക വിദ്യാർഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ഇത് പറഞ്ഞു വരുന്നത് ക്യാമ്പസ് ചിത്രമായ പടക്കളത്തിൻ്റെ കാര്യം വ്യക്തമാക്കാനാണ്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ഇന്നു പുറത്തുവിട്ടിരിക്കുന്നതിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഇവരുടെ കോംബോയുടെ കാര്യം മനസ്സിലാക്കാം. ഇന്നു പുറത്തുവിട്ട ഈ ട്രയിലറിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.
രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിൻ്റെ കാര്യം. നമ്മൾ ചെന്നു കയറുന്നത് പടക്കളത്തിലേക്കാണന്നും കുട്ടികൾ പറയുമ്പോൾ പടക്കളം എന്ന ചിത്രത്തിൻ്റെ പ്രസക്തി നമുക്ക് ബോദ്ധ്യമാവും. എന്തൊക്കെയോ ഇവിടെ അരങ്ങേറുന്നു. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും കോർത്തിണക്കി അൽപ്പം ഫാൻ്റെസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ അപക്വമനസുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്.
ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിൻ്റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂർണ്ണമായും എൻ്റെർടൈനർ. സിനിമയിൽ പുതുമകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ. നവാഗതനായ മനു സ്വരാജാണ് സംവിധായകൻ.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, യൂട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ്. ഈ യുവതലമുറക്കൊപ്പം ജനപ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും, യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു.